പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. കുടുംബം മൈസൂരു ജില്ലയിലെ ചാമരാജ് നഗരിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെ ദിവസങ്ങളായി നീണ്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9-ന് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനിടെ കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വാഹനം പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്.
തുടർന്നുള്ള പരിശോധനയിലാണ് കുടുംബം ചാമരാജ് നഗരിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, തിരച്ചിലിന്റെ ഭാഗമായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിലെത്തി അന്വേഷണ സംഘത്തോടൊപ്പം സഹകരിക്കുന്നുണ്ട്. കുടുംബം കർണാടകയിലെത്തിയ സാഹചര്യവും നിലവിലെ അവസ്ഥയും സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.




