കൊച്ചി: വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കം കെഎസ്ആർടിസി ബസിന്റെ സർവീസ് തടസപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വൈറ്റില മൊബിലിറ്റി ഹബ്ബിലായിരുന്നു സംഭവം. കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസാണ് തർക്കത്തെ തുടർന്ന് യാത്ര തുടരാനാകാതെ വൈറ്റിലയിൽ നിർത്തിയിട്ടത്.
കലൂരിൽ നിന്ന് വൈറ്റിലയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. സീറ്റ് ഒഴിയാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.
ബസ് വൈറ്റില ഹബ്ബിലെത്തിയതോടെ, യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സർവീസ് തടസപ്പെടുകയും യാത്രക്കാർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.
സംഭവത്തിൽ കെഎസ്ആർടിസി അധികൃതരും പൊലീസും ഇടപെട്ട് മറ്റൊരു ബസ് ക്രമീകരിച്ചു. യാത്രക്കാരെയും കണ്ടക്ടറെയും പുതിയ ബസിലേക്ക് മാറ്റിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.
അതേസമയം, തർക്കത്തിന് കാരണമായ യാത്രക്കാരൻ മറ്റൊരു കെഎസ്ആർടിസി ബസിൽ യാത്ര തുടരുകയായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്ന കാര്യം കെഎസ്ആർടിസിയും പൊലീസും പരിശോധിച്ചുവരികയാണ്.




