കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പൊലീസിനോട് നടപടി നിർത്തിവെക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പൊലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.




