സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ വിമർശനങ്ങൾക്ക് പിന്നാലെ മുൻ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരസ്യ പ്രതികരണവുമായി മുൻ മേയർ ആര്യാ രാജേന്ദ്രൻ. പാർട്ടി വേദികളിൽ തന്നെ തേജോവധം ചെയ്യാൻ ശ്രമം നടക്കുകയാണെന്നും ശിവൻകുട്ടി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും ആര്യ രാജേന്ദ്രൻ തുറന്നടിച്ചു. മുതിർന്ന നേതാക്കൾ പുതിയ തലമുറയോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ആര്യ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ വി. ശിവൻകുട്ടി തനിക്കെതിരെ ഉന്നയിച്ച രൂക്ഷവിമർശനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായ സാഹചര്യത്തിലാണ് മുൻ മേയർ ആര്യ രാജേന്ദ്രൻ മറുപടിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതുമായി ബന്ധപ്പെട്ട് ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്ന് ആര്യ വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ വാർത്തയായ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ തന്നെ ഇതിൽ മാധ്യമങ്ങളോട് വിശദീകരണം നൽകണമെന്നും ആര്യ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കൾ പുതിയ ആളുകളോട് ഇത്തരം രീതിയിലാണ് പെരുമാറുന്നതെങ്കിൽ എന്തുചെയ്യുമെന്ന ചോദ്യവും ആര്യ രാജേന്ദ്രൻ ഉയർത്തുന്നു.
തിരഞ്ഞെടുപ്പ് തോൽവിയും വോട്ട് ചോർച്ചയും സംബന്ധിച്ച വിലയിരുത്തലുകൾക്കിടയിലാണ് വി. ശിവൻകുട്ടി ആര്യക്കെതിരെ കടുത്ത ഭാഷയിൽ തിരിഞ്ഞത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്നതാണ് ആര്യയുടെ പ്രതികരണം. പാർട്ടിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശിവൻകുട്ടിയും മുൻ മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള ഈ പരസ്യമായ വാക്പോര് വരും ദിവസങ്ങളിൽ സിപിഐഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.




