സൗദി അറേബ്യ: കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടത്തിനൊരുങ്ങി സൗദി അറേബ്യ . വിശ്വാസികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനറുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 2019നു ശേഷം ആദ്യമായാണ് ഹജ്ജിന് അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ എത്തുന്നത്. സ്ഥലത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ വര്‍ഷം 10 ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കുന്നത്. ഇതില്‍ 850,000 പേരും സൗദി അറേബ്യക്കു പുറത്തു നിന്ന് എത്തുന്നവരാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഹജ്ജില്‍ പങ്കെടുക്കാനാകുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനായി രാജ്യത്ത് ഇതുവരെ 650,000 വിദേശ തീര്‍ഥാടകര്‍ എത്തിയതായി സൗദി അധികൃതര്‍ അറിയിച്ചു.
ഇത്തവണയും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാകും തീര്‍ഥാടകരെ അകത്തു പ്രവേശിപ്പിക്കുക. സൗദി അറേബ്യയിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ഹജ്ജിനെത്തുന്ന എല്ലാ തീര്‍ത്ഥാടകരും മാസ്‌ക് ധരിക്കണമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവാണ് എന്നു തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. 4,000ത്തിലധികം സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ദിവസം പത്തു തവണ പള്ളി കഴുകി വൃത്തിയാക്കുമെന്നും ഓരോ തവണയും 130,000 ലിറ്ററിലധികം അണുനാശിനി ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു