തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരം. ഹൈക്കമാൻഡ് തീരുമാനം അറിയിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചപ്പോൾ തന്നെ ചെന്നിത്തല തന്റെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന.
രാജി സംബന്ധിച്ച കത്ത് തയ്യാറാക്കാൻ ചെന്നിത്തല തന്റെ ഓഫീസിന് നിർദ്ദേശം നൽകി കഴിഞ്ഞു. സീനിയോരിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചതിൽ തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ഇനിയും അവഗണന സഹിക്കാനാവില്ലെന്നും അദ്ദേഹം രാഹുൽ ഗാന്ധിയെ അറിയിച്ചു. ചെന്നിത്തലയുടെ രാജി തടയാൻ ഹൈക്കമാൻഡ് ഇടപെട്ടേക്കും. ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള നിർണായക ചുമതലകൾ നൽകി അദ്ദേഹത്തെ ശാന്തനാക്കാനാണ് സാധ്യത. ചെന്നിത്തല പക്ഷത്തുനിന്നുള്ള മൂന്ന് പേരെ (ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, പി.ജെ. വിനോദ്) മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചേക്കും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ വീടിന്റെ പിൻവാതിലിലൂടെ മടങ്ങിയത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഹരിപ്പാട് വഴി ഗുരുവായൂരിലേക്ക് പോയ അദ്ദേഹം ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. തലസ്ഥാനത്ത് എത്തിയ ശേഷം തന്നെ പിന്തുണയ്ക്കുന്ന പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗുരുവായൂരിൽ വെച്ച് മാധ്യമങ്ങളോട് സതീശന് ആശംസകൾ നേർന്നുവെങ്കിലും പാർട്ടിയിലെ അവഗണനയിൽ ചെന്നിത്തല ഇപ്പോഴും കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വരും മണിക്കൂറുകളിൽ കേരള രാഷ്ട്രീയത്തിൽ നിർണായകമായ പല നീക്കങ്ങളും ഉണ്ടായേക്കാം.




