വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാൻഡ് പ്രഖ്യാപനത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. ജനവിധി മാനിച്ചുള്ള ഉചിതമായ തീരുമാനമാണ് ഉണ്ടായതെന്നും നല്ല ഭരണം കാഴ്ചവെക്കാൻ പ്രാപ്തിയുള്ള നേതാവാണ് സതീശനെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ഹൈക്കമാൻഡ് ഘടകകക്ഷികളുമായി കൃത്യമായ ആശയവിനിമയം നടത്തിയിരുന്നുവെന്ന് തങ്ങൾ വെളിപ്പെടുത്തി. ഒന്നിലേറെ തവണ അഭിപ്രായങ്ങൾ തേടി. ജനാധിപത്യപരമായ പ്രക്രിയ പൂർത്തിയാക്കാൻ സമയമെടുത്തു എന്നത് സ്വാഭാവികമാണെന്നും എന്നാൽ മറ്റ് തർക്കങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് സതീശൻ ഉയർത്തിപ്പിടിച്ച ‘ടീം യു.ഡി.എഫ്’ എന്ന ആശയമായിരിക്കും ഇനി സർക്കാരിനെ നയിക്കുക. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണം ഉണ്ടാക്കിയ വിള്ളലുകൾ തീർക്കാൻ വി.ഡി. സതീശന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേവലമൊരു പരസ്യവാചകമായി മാറിയ ‘നമ്പർ വൺ കേരളം’ എന്ന പദവി വികസന സൂചികകളിലൂടെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഒറ്റക്കെട്ടായ പ്രവർത്തനം മുന്നണിക്ക് കരുത്താകും. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്കാകും വരാനിരിക്കുന്ന സദ്ഭരണമെന്നും ജനമിടിപ്പിനൊപ്പം ചേരാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്നും സാദിഖലി ശിഹാബ് തങ്ങൾ ആശംസിച്ചു.




