മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി.
കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹർജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അഭിഭാഷകൻ ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും, തനിക്കെതിരായ പരാമർശങ്ങൾ സ്വപ്നയുടെ രഹസ്യ മൊഴിയിൽ ഉണ്ടെന്നും, അതിനാൽ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് സരിതയുടെ ഹർജി. നേരത്തെ ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
![56394576](https://echanneltv.in/wp-content/uploads/2022/07/56394576.webp)