തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരിൽ ജനങ്ങൾ വഴിയാധാരമാകുന്ന രീതിക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കിടയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകൾ തടയരുതെന്നും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള അധിക സുരക്ഷാ വ്യൂഹം ഒഴിവാക്കാനാണ് സതീശന്റെ തീരുമാനം.
എസ്കോർട്ട് വാഹനങ്ങൾ പൂർണ്ണമായും വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെങ്കിലും സുരക്ഷാ കാരണങ്ങളാൽ പൊലീസ് അത് അംഗീകരിച്ചില്ല. എങ്കിലും മിനിമം സുരക്ഷാ വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം ഉറപ്പാക്കി. മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് ട്രാഫിക് സിഗ്നലുകൾ ഓഫാക്കുന്ന രീതി ഇനി ഉണ്ടാകില്ല. മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ വലയ്ക്കുന്ന പതിവ് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി.ഡി. സതീശനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ അദ്ദേഹം കൈമാറിയത്.
മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടയിലും മറ്റും ഉണ്ടായ വലിയ ട്രാഫിക് ബ്ലോക്കുകളും സുരക്ഷാ നടപടികളും വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ തന്നെ പുതിയൊരു ഭരണശൈലി വി.ഡി. സതീശൻ നടപ്പിലാക്കുന്നത്. ലളിതമായ യാത്രകളിലൂടെ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനാണ് പുതിയ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.




