രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിച്ചത് വെറുമൊരു ഇന്ധന വിലവർധനവ് മാത്രമായി കാണാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ലിറ്ററിന് 3 രൂപയോളമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും നേരിട്ട് ബാധിക്കുമെന്നും സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടെ താളം തെറ്റിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യാത്ര ഇനി ചിലവേറിയതാകും:
ഇന്ധനവില വർധനയുടെ ആദ്യ പ്രഹരം യാത്രാ മേഖലയ്ക്കാണ്. പെട്രോൾ വില കൂടുന്നത് ബൈക്ക്, കാർ യാത്രക്കാരെ ബാധിക്കുമ്പോൾ ഡീസൽ വില വർധന പൊതുഗതാഗത സംവിധാനങ്ങളെ തകർക്കും. വരും ദിവസങ്ങളിൽ ഓട്ടോ-ടാക്സി നിരക്കുകളും ചരക്ക് കൂലിയും വർധിക്കാനാണ് സാധ്യത. ഇത് പരോക്ഷമായി എല്ലാ സേവനങ്ങളുടെയും വില ഉയർത്തും.

അടുക്കള ബജറ്റ് തകരുന്നു:
പാൽ വിലയിൽ തുടക്കം ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്നതാണ് ഏറ്റവും വലിയ ആശങ്ക. റോഡ് ഗതാഗതത്തെ ആശ്രയിച്ച് വിതരണം ചെയ്യുന്ന പച്ചക്കറി, പാൽ, ധാന്യങ്ങൾ എന്നിവയുടെ കടത്ത് ചെലവ് വർധിക്കും. ഇന്ധനച്ചെലവ് ചൂണ്ടിക്കാട്ടി അമൂൽ, മദർ ഡയറി തുടങ്ങിയ പ്രമുഖ കമ്പനികൾ ലിറ്ററിന് 2 രൂപ ഇതിനോടകം വർധിപ്പിച്ചു കഴിഞ്ഞു. ഡീസൽ വില ഇനിയും ഉയർന്നാൽ പച്ചക്കറി വിപണിയിലും തീപിടിക്കും.
ഓൺലൈൻ ഷോപ്പിംഗും ഫുഡ് ഡെലിവറിയും:
വീട്ടുപടിക്കൽ സാധനങ്ങളെത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ സേവനങ്ങളും ഇനി ചിലവേറിയതാകും. ഡെലിവറി നിരക്കുകൾ വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന ഡിസ്കൗണ്ടുകൾ കുറയ്ക്കാനും കമ്പനികൾ നിർബന്ധിതരായേക്കും. മിനിമം ഓർഡർ വാല്യൂ ഉയർത്തുന്നതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.

ഗ്രാമീണ മേഖലയ്ക്ക് ഇരട്ടി പ്രഹരം:
നഗരങ്ങളേക്കാൾ കൂടുതൽ ഈ പ്രതിസന്ധി ബാധിക്കുന്നത് ഗ്രാമീണ മേഖലയെയാണ്. കൃഷിക്കാവശ്യമായ ട്രാക്ടറുകൾ, ജലസേചന പമ്പുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ ഡീസൽ അത്യാവശ്യമാണ്. ഇന്ധനച്ചെലവ് കൂടുന്നത് കാർഷിക ഉൽപ്പാദന ചെലവ് വർധിപ്പിക്കും. ഇത് വരും മാസങ്ങളിൽ വിപണിയിൽ ഭക്ഷണ സാധനങ്ങളുടെ വില ഇനിയും ഉയരാൻ കാരണമാകും.




