കൂടുതല്‍ മദ്യഷോപ്പുകളും ബീയര്‍-വൈന്‍ പാര്‍ലറുകളും തുറക്കും, കൂടെ ‘കേരള ടോഡി’ കള്ളും

സംസ്ഥാനത്തു കൂടുതല്‍ മദ്യഷോപ്പുകളും ബീയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുമെന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മദ്യനയം വ്യക്തമാക്കുന്നു. ബാര്‍ ലൈസന്‍സ് ഫീ 30 ലക്ഷത്തില്‍നിന്നു 35 ലക്ഷം രൂപയാക്കി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നതിനു മുന്‍പു ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കും. ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകളിലും വിനോദസഞ്ചാരമേഖലയിലെ റിസോര്‍ട്ടുകളിലും കള്ളു ചെത്തി വില്‍ക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

മദ്യനയം അംഗീകരിച്ച് മന്ത്രിസഭ; ബാര്‍ ലൈസന്‍സ് ഫീസ് 5 ലക്ഷം രൂപ വര്‍ധിപ്പിച്ചു
ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും 250 മദ്യഷോപ്പുകള്‍ കൂടി തുറക്കും. വ്യവസായ പാര്‍ക്കുകളിലും മദ്യം നല്‍കാന്‍ ലൈസന്‍സ് അനുവദിക്കും. വിദേശ വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്ന കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണില്‍ ബീയറും വൈനും വില്‍ക്കാന്‍ അനുമതി നല്‍കും. വിദേശ മദ്യവും ബീയറും പരമാവധി സംസ്ഥാനത്തു നിര്‍മിക്കും. ബെവ്‌കോ വഴി വില്‍ക്കുന്ന മദ്യക്കുപ്പിയില്‍ ഈ വര്‍ഷം ക്യുആര്‍ കോഡ് നടപ്പാക്കും. സംസ്ഥാനത്ത് 559 ചില്ലറ മദ്യവില്‍പനശാലകള്‍ക്ക് അനുമതിയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നത് 309 ഷോപ്പുകളാണ്. ശേഷിക്കുന്നവയും തുറക്കാന്‍ നടപടി സ്വീകരിക്കും.

‘കേരള ടോഡി’ എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യുന്നതിനൊപ്പമാണ്, ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇതു വില്‍ക്കാനും അനുമതി നല്‍കുന്നത്. ഇവര്‍ക്കു സ്വന്തം വളപ്പിലെ തെങ്ങും പനയും ചെത്താം. സംസ്ഥാന വ്യാപകമായി സ്ഥലങ്ങള്‍ കണ്ടെത്തി പ്ലാന്റേഷന്‍ അടിസ്ഥാനത്തില്‍ കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന സമഗ്ര മദ്യനയത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന കള്ള് കേരള ടോഡി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യും. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും.

തെങ്ങില്‍നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. അധികമുള്ള കള്ളില്‍നിന്ന് വിനാഗിരിപോലെ മൂല്യ വര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത് നിരീക്ഷിക്കാന്‍ ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം നടപ്പാക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യും. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തും.

മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നതിന് വിപുലമായ പഠനം നടത്താന്‍ സ്റ്റുഡന്റ് പൊലീസിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിയോഗിച്ചുവെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

പാലക്കാടിന് പുറമെ സംസ്ഥാനത്തെ എല്ലാ മേഖലകളിലുമുള്ള തോപ്പുകളില്‍ കള്ള് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. തെങ്ങില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാവുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. ഇപ്പോള്‍ ഒരു തെങ്ങില്‍ നിന്ന് രണ്ടര ലിറ്റര്‍ കള്ള് എന്ന അളവാണ് അബ്കാരി നിയമത്തില്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഷാപ്പിന് ചെത്താന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള തെങ്ങുകളുടെ എണ്ണത്തിന് ആനുപാതികമായ കള്ള് മാത്രമേ ഷാപ്പില്‍ സ്‌റ്റോക്ക് ചെയ്യാനാവൂ. പക്ഷേ കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ അഞ്ച് ലിറ്റര്‍ കള്ള് വരെ ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പാദനമുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ കള്ള് ചെത്തുതൊഴിലാളികള്‍ അളന്നാല്‍ പലപ്പോഴും കമിഴ്ത്തി കളയേണ്ട സ്ഥിതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അളവ് പുനഃക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...