സംസ്ഥാനത്ത് കാലവർഷം കനത്ത നാശം വിതയ്ക്കുന്നു. അതിശക്തമായ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ഇന്നലെ മാത്രം ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്നും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്താകെ ദാരുണമായ വാർത്തകളാണ് പുറത്തുവരുന്നത്. കാസർകോട് ആദൂരിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരണപ്പെട്ടു. തൃശ്ശൂർ മണലൂരിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് വിഷ്ണു എന്ന യുവാവാണ് മരിച്ചത്. എറണാകുളം പട്ടിമറ്റത്ത് ചിറയിൽ കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശിയായ നബീൽ എന്ന വിദ്യാർത്ഥിയും വെള്ളത്തിൽ മുങ്ങിമരിച്ചു.
മറ്റൊരു ദാരുണമായ അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടിപ്പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരണമടഞ്ഞു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവാനന്ദ് എന്നിവരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്.
കടൽ അതിശക്തമായി ക്ഷോഭിക്കുന്നതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.




