തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ തേടിയുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതോടെ കേസ് ഫയൽ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉന്നതതല ചർച്ചകൾക്ക് ശേഷമായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്നതിൽ അന്തിമ തീരുമാനം.
തീർപ്പാകാതെ കിടക്കുന്ന കേസുകൾ കണ്ടെത്തി പുനഃപരിശോധിക്കുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് വർഷങ്ങളായി മരവിച്ചുകിടന്ന കുറുപ്പിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിച്ചത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കൊൽക്കത്തയിൽവെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി നേരത്തെ പൊലീസിനെ അറിയിച്ച നഴ്‌സ് രത്നമ്മയുടെ മൊഴിയും അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിരുന്നു. ലഭിച്ച വിവരങ്ങളും സാഹചര്യ തെളിവുകളും പരിശോധിച്ച ശേഷമാണ് കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്.
കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപ്പുള്ളികളിലൊരാളാണ് സുകുമാരക്കുറുപ്പ്. ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് സ്വദേശിയായ കുറുപ്പിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണ കുറുപ്പ് എന്നാണ്.
പ്രീഡിഗ്രി പഠനം പൂർത്തിയാക്കാനാകാതെ വിവിധ ജോലികൾ ചെയ്തിരുന്ന കുറുപ്പ് പിന്നീട് വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനികജീവിതവുമായി പൊരുത്തപ്പെടാതെ നാട്ടിൽ തിരിച്ചെത്തി. തുടർന്ന് താൻ മരിച്ചുവെന്ന് കാണിച്ച് വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്ക് ടെലഗ്രാം അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നിജസ്ഥിതി അന്വേഷിക്കാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ സ്വാധീനിച്ച് മടക്കിയെന്നും പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടന്നെന്നുമാണ് കേസ് രേഖകൾ.
അബുദാബിയിലെത്തിയ കുറുപ്പ് അവിടെ ഒരു പെട്രോളിയം കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യയെയും അബുദാബിയിലേക്ക് കൊണ്ടുപോയി. ഭാര്യയ്ക്ക് അവിടെ നഴ്സായി ജോലി ലഭിക്കുകയും ചെയ്തു.
ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ എൻ.ജെ. ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ചെന്നതാണ് കേസ്. ആദ്യം ‘സുകുമാരക്കുറുപ്പ് കൊലപാതക കേസ്’ എന്നറിയപ്പെട്ട കേസ് പിന്നീട് ‘ചാക്കോ വധക്കേസ്’ എന്ന പേരിലേക്ക് മാറുകയായിരുന്നു.




