തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ഇ.ബി വൈദ്യുതോൽപാദനത്തിനായി ഉപയോഗിക്കുന്ന വാൽവിലൂടെ വെള്ളം തുറന്നുവിട്ടത്.
സെക്കൻഡിൽ 6.36 ഘനമീറ്റർ വെള്ളമാണ് വാൽവിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ തുറക്കുമ്പോഴുള്ളതുപോലെ ജലനിരപ്പിൽ വലിയ വർധനയുണ്ടാകില്ലെങ്കിലും കുറുമാലി, കരുവന്നൂർ പുഴകളിൽ 10 മുതൽ 12 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
പുഴയോരങ്ങളിൽ താമസിക്കുന്നവരും തീരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. നിലവിൽ ഡാമിന്റെ സംഭരണശേഷിയുടെ 80 ശതമാനം വെള്ളമാണ് ഉള്ളത്.
ബുധനാഴ്ച രാവിലെ ഡാമിൽ 72.23 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്.




