നടിയെ ആക്രമിച്ച കേസിൽ വീണ്ടും ജഡ്ജിമാരുടെ പിന്മാറ്റം. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് അദ്ദേഹം പിന്മാറിയത്. ഈ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് കൗസർ എടപ്പഗത്ത്. നേരത്തെ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കേസിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിലെത്തിയത്.
കൗസർ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ, അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരൻ മെമ്മറി കാർഡ് പരിശോധിച്ചതായി അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നതാണ്. ഈ പശ്ചാത്തലത്തിൽ, കേസ് കേൾക്കുന്നതിൽ ചില ധാർമ്മിക പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ പിന്മാറ്റമെന്നാണ് സൂചനകൾ.
അതിജീവിത നൽകിയ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:
- പ്രത്യേക അന്വേഷണസംഘം: മുൻ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുതിയൊരു പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ച് പുനരന്വേഷണം നടത്തണം.
- മെമ്മറി കാർഡ് പരിശോധന: കേസിലെ ഏറ്റവും നിർണായക രേഖയായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം വേണം.




