കോഴിക്കോട് പേരാമ്പ്രയിൽ ഓടുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലിനെതിരെയാണ് കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അപകടത്തിൽ പല സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി സമഗ്ര അന്വേഷണം വേണമെന്ന് സോനയുടെ കുടുംബം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ആരോപണങ്ങൾ: വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. രജിൻ ലാലും ഭാര്യ സോനയും ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ പിൻവശത്ത് സോന ഇരുന്ന ഭാഗത്ത് നിന്ന് മാത്രമാണ് തീ ഉയർന്നതെന്നും വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായതിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. സോനയുടെ വീട്ടുകാരുമായി രജിൻ ലാൽ അടുപ്പം പുലർത്തിയിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
അപകടത്തിന്റെ സ്വഭാവം: 2016 മോഡൽ പെട്രോൾ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ പിൻവശത്ത് നിന്നാണ് തീ ഉയർന്നത്. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിരുന്നില്ല. പിൻസീറ്റിലായിരുന്ന സോന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മുൻസീറ്റിലായിരുന്ന ഭർത്താവ് രജിൻ ലാലിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശാസ്ത്രീയ പരിശോധനകൾ തുടരുന്നു: സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ആകാം അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. എങ്കിലും കത്തിയ കാറിൽ നിന്നും ഫോറൻസിക് സംഘം നിർണായക സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. സോനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.




