കൊല്ലം കുളത്തുപ്പുഴയിൽ നാല് വർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് റോഡിലിട്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതിക്ക് നേരെയാണ് ഭർത്താവ് അജീഷിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വധശ്രമത്തിന് കേസെടുത്ത കുളത്തുപ്പുഴ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തുടർച്ചയായ കുടുംബ പ്രശ്നങ്ങൾ; 4 വർഷമായി വേർപിരിഞ്ഞ് താമസം: അജീഷും ഭാര്യ അശ്വതിയും തമ്മിൽ കഴിഞ്ഞ നാല് വർഷമായി കുടുംബപ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ ശത്രുതയും കുടുംബ വഴക്കുകളുമാണ് ഒടുവിൽ വധശ്രമത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആക്രമണം: ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കുളത്തൂപ്പുഴ ചെമ്പനഴികം ഭാഗത്ത് റോഡരികിൽ ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്നു അശ്വതി. ഈ സമയം സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അജീഷ് അശ്വതിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അശ്വതിയുടെ കഴുത്തിന് നേരെ കുത്തി.
നാട്ടുകാർ രക്ഷകരായി; പ്രതി റിമാൻഡിൽ: അജീഷ് കഴുത്തിന് നേരെ കത്തി വീശിയപ്പോൾ അശ്വതി പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. എങ്കിലും അശ്വതിയുടെ പുറത്ത് കത്തുകൊണ്ട് ആഴത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അജീഷിനെ ചുറ്റുംകൂടിയ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയും കുളത്തുപ്പുഴ പോലീസിനെ വിവരമറിയിച്ച് കൈമാറുകയുമായിരുന്നു.
ആരോഗ്യനില തൃപ്തികരമെന്ന് സൂചന: പരിക്കേറ്റ അശ്വതിയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ കുളത്തുപ്പുഴ പോലീസ് അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി അജീഷിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




