ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു. ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് കേസ്.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പൊലീസാണ് കേസെടുത്തത്. ആറ് വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബി.എൻ.എസ്, ഐ.ടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം എന്നിവ പ്രകാരമാണ് കേസ്. ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ ചിലതിന് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.
ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് പരാതി. വീഡിയോയിൽ ദീപ്തിക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങളാണ് വീഡിയോയിൽ ഉന്നയിച്ചത്.
തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നാണ് ദീപ്തി കല്യാണിയുടെ ആരോപണം.
അതേസമയം, കഴിഞ്ഞ ജൂലൈയിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയിൽ ഹെലൻ ഓഫ് സ്പാർട്ടയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തതും വാർത്തയായിരുന്നു.




