ന്യൂഡൽഹിയിൽ ജോലിസ്ഥലത്തെ നിരന്തരമായ സിഗററ്റ് പുക സഹിക്കാനാകാതെ യുവതി ജോലി രാജിവെച്ചു. ജാൻവി ചാവദയാണ് രാജിവെച്ചത്.
‘ഞാൻ ജോലി രാജിവെക്കുകയാണ്’ എന്ന കുറിപ്പിനൊപ്പം രാജിക്കത്തിന്റെ സ്ക്രീൻഷോട്ട് ജാൻവി എക്സിൽ പങ്കുവെക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പോസ്റ്റ് 56 ലക്ഷത്തിലധികം പേർ കണ്ടു.
സിഗററ്റിന്റെ ഗന്ധം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും, പരമാവധി പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്ത സാഹചര്യത്തിലാണ് ജോലി ഉപേക്ഷിക്കുന്നതെന്നും രാജിക്കത്തിൽ ജാൻവി വ്യക്തമാക്കി.
പാൻട്രി റൂമിലും ഡൈനിംഗ് ഏരിയയിലും ജീവനക്കാർ പുകവലിക്കാറുണ്ടെന്നും, ചിലർ തന്റെ അടുത്തിരുന്നും പുകവലിക്കാറുണ്ടെന്നും യുവതി പറയുന്നു. പുകയിൽ നിന്ന് രക്ഷനേടാൻ മാസ്ക് ധരിച്ചുനോക്കിയെങ്കിലും ഫലം കണ്ടില്ലെന്നും ജാൻവി വ്യക്തമാക്കി.
പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ചത് ശരിയായ തീരുമാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, രാജിവയ്ക്കുന്നതിന് മുൻപ് വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നില്ലേയെന്നും ചിലർ ചോദിച്ചു.
ജോലിസ്ഥലങ്ങളിൽ പുകവലി നിയന്ത്രിക്കുന്ന നയങ്ങളുടെ ആവശ്യകതയും, പുകവലിക്കാത്ത ജീവനക്കാർ മറ്റുള്ളവരുടെ പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യവും ചർച്ചയായി.
പുകവലിക്കാത്തവരും മറ്റുള്ളവരുടെ പുക ശ്വസിക്കുന്നതിലൂടെ ‘പാസീവ് സ്മോക്കർ’ ആകുന്നുവെന്നും ജാൻവിയുടെ തീരുമാനത്തെ പിന്തുണച്ചവർ ചൂണ്ടിക്കാട്ടി.




