പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സർക്കാരിന്റെ കാലത്ത് ആണ് അന്വേഷണം നടന്നത്. തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്. കാര്യങ്ങൾ മനസ്സിലാവാത്തത് എം.വി. ഗോവിന്ദന് മാത്രമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി എന്തുകൊണ്ട് സിബിഐ ഉൾപ്പെടെ ഉള്ളവർക്ക് അന്വേഷണം കൈമാറിയില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
എസ്. ശ്രീജിത്തിൻ്റെ സ്ഥാനകയറ്റത്തിലും അദേഹം പ്രതികരിച്ചു. ശ്രീജിത്തിന്റെ പേരിൽ ഒരു കേസുമില്ലായിരുന്നുവെന്നും അങ്ങനെയാണ് ഡിജിപി ആയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്ത് പോയിരുന്നു. കഴിഞ്ഞ മുഖ്യമന്ത്രിയും താനും ഹെലികോപ്റ്ററിൽ പോയപ്പോൾ ഒരിടത്തുപോലും അദ്ദേഹം താഴെയിറങ്ങിയില്ല. മഴക്കെടുതി രൂക്ഷമായപ്പോൾ പോകാതിരുന്നത് രക്ഷാ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഓൺലൈൻ യോഗം ചേർന്നിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേസിൽ ഈ സർക്കാർ വന്നശേഷം ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകാൻ വേണ്ടിയുള്ള ധനസമാഹരണം നടത്താൻ വിദേശയാത്ര നടത്തിയെന്നും ധനസമാഹരണം നടത്തിയെന്നതിലുമാണ് കഴിഞ്ഞ സർക്കാരിന്റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം നടത്തിയത്. വിഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചത്.




