തൃശ്ശൂർ: സമരത്തോടൊപ്പം ജീവിത പോരാട്ടവും ഒരുമിച്ച് കൊണ്ടുപോയ യുവനേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന ജനീഷ്, പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും ജനകീയ കോടതിയിൽ നേരിട്ടാണ് ഈ മുപ്പത്തിരണ്ടുകാരൻ സംസ്ഥാനത്തിന്റെ മന്ത്രിപദവിയിലേക്ക് നടന്നു കയറുന്നത്.
അതീവ ലളിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഒ.ജെ. ജനീഷ് എന്ന ലീഡറുടെ വളർച്ച. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട ജനീഷ്, കുടുംബം പുലർത്താനായി സെക്യൂരിറ്റി ജോലി വരെ ചെയ്തിട്ടാണ് പഠനവും രാഷ്ട്രീയവും മുന്നോട്ട് കൊണ്ടുപോയത്. അമ്മയുടെ തൊഴിലുറപ്പ് വരുമാനവും ഈ കുടുംബത്തിന് താങ്ങായി. കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്കൂൾ പഠനത്തിന് ശേഷം പെരുമ്പാവൂർ പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും, തുടർന്ന് തൃശ്ശൂർ ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബിയും ജനീഷ് പൂർത്തിയാക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. വയനാട് പുനരധിവാസ വീടുകളെച്ചൊല്ലി രാഷ്ട്രീയ എതിരാളികൾ ആരോപണങ്ങളുടെ കുന്തമുന തിരിക്കുമ്പോഴും സംഘടനയെ മുന്നിൽ നിന്ന് നയിക്കാൻ ജനീഷിനായി.
ആരോപണങ്ങളെല്ലാം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിലെ സ്ഥാനാർത്ഥിത്വം. ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയമാണ് ജനീഷ് സ്വന്തമാക്കിയത്. എംഎൽഎ പദവിക്ക് പിന്നാലെ അപ്രതീക്ഷിതമായാണ് ഇപ്പോൾ മന്ത്രിസ്ഥാനവും ജനീഷിനെ തേടിയെത്തിയിരിക്കുന്നത്.
ജനരഞ്ജൻ – പുഷ്പ ദമ്പതികളുടെ മൂത്ത മകനാണ് ജനീഷ്. ധനേഷ് ഏക സഹോദരനാണ്. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. പ്രതിസന്ധികളോട് പടവെട്ടി നേടിയ ഈ മന്ത്രിപദം മാളയിലെ ജനീഷിന്റെ വീടിന് മാത്രമല്ല, തൃശ്ശൂർ ജില്ലയ്ക്കാകെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.




