തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അമൽ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരത്തും വെണ്മണിയിലുമുണ്ടായ മറ്റ് അപകടങ്ങളിലാണ് ബാക്കി രണ്ടുപേർ മരിച്ചത്. പത്തനംതിട്ട കോന്നിയിൽ മുൻ എംഎൽഎ എ.കെ മണി സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടു.
ഇന്ന് രാവിലെയോടെയാണ് വയനാട് പഴയ വൈത്തിരിയെ നടുക്കിയ ദാരുണ അപകടമുണ്ടായത്. നമ്പിക്കൊല്ലി സ്വദേശികളായ നാരായണനും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ചുകയറുകയായിരുന്നു. നാരായണൻ സംഭവസ്ഥലത്ത് വെച്ചും, ഭാര്യ സിജിയും മകൻ അമലും മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
കാസർകോട് മഞ്ചേശ്വരത്തുണ്ടായ മറ്റൊരു അപകടത്തിൽ കർണാടക ബംഗരെ സ്വദേശി മുഹമ്മദ് റാഹിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ കുമ്പള-മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിലായിരുന്നു അപകടം. ഉപ്പള ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറിന് പിന്നിൽ അതേദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ വെണ്മണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ബിജോയ് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബിജോയ്‌യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പത്തനംതിട്ട കോന്നിയിൽ മുൻ എംഎൽഎ എ.കെ മണി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയോടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദേവികുളം മുൻ എംഎൽഎ സഞ്ചരിച്ച മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലായിരുന്നു അപകടം. പരിക്കേറ്റ മുൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നവരും കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.




