വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്കാണ് ജോര്‍ജിനെ കൊണ്ടുപോകുന്നത്. ഇന്നലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസെടുത്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

‘യൂസഫലിയുടെ മാള്… ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാന്‍ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്‌ലിംകളുടെ കാശ് അങ്ങേര്‍ക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവന്‍ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓര്‍ത്തു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.’- പ്രസംഗത്തില്‍ ജോര്‍ജ് പറഞ്ഞു.

‘ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാന്‍ കേട്ടതു ശരിയാണെങ്കില്‍ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലര്‍ വച്ചിരിക്കുകയാ… ചായയ്ക്കുള്ളില്‍ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാല്‍ മതി. ഇംപൊട്ടന്റ് ആയിപ്പോകും. പിന്നെ പിള്ളേരുണ്ടാകില്ല.’ – അദ്ദേഹം ആരോപിച്ചു.

വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോര്‍ജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍ പി.സി ജോര്‍ജ് തയാറാകണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...