തിരുവനന്തപുരം: ദീർഘദൂര ബസുകൾക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ ബസുകൾ തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും. ആദ്യമായി എത്തിച്ച സ്ലീപ്പർ ബസുകൾക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകൾപ്രകാരം 60 ശതമാനം ടിക്കറ്റുകൾ ബുക്കിങ് ആയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ മടക്കയാത്ര ഉൾപ്പെടെ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തത്കാൽ, അഡീഷണൽ ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ബുക്കിങ് വെബ്സൈറ്റായ www.online.keralartc.com-ൽ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്.
സ്വിഫ്റ്റ് ബസുകൾക്കെല്ലാം പ്രത്യേക പേര് നൽകിയിട്ടുണ്ട്. 325 കരാർ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവർക്ക് തൊപ്പിയുൾപ്പെടെ പ്രത്യേക യൂണിഫോം നൽകി. പീച്ച് കളർ ഷർട്ടും, കറുത്ത പാന്റ്സും തൊപ്പിയുമാണ് വേഷം.
തിങ്കളാഴ്ച വൈകീട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽനിന്നുള്ള മടക്കയാത്രയ്ക്ക് മന്ത്രി ആന്റണി രാജു പച്ചക്കൊടി കാണിക്കും.