പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതിഭാരം കൂടും. ഭൂമിയുടെ ന്യായവില വർധിച്ചു. അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനവാണ് നിലവിൽ വന്നത്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതൽ വിലകൂടി. പാരാസെറ്റാമോൾ ഉൾപ്പെടെ നാൽപ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വർധിച്ചത്.
ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനവാണ് നടപ്പിലായത്. ഇതുവഴി 200 കോടിയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ വിലയ്ക്ക് രജിസ്ട്രേഷൻ ചെലവിൽ മാത്രം 1000 രൂപയുടെ വർധനയാണ് വരുന്നത്. ഡീസൽ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കലിനുള്ള ഫീസും വർധിച്ചു. പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽ വന്നു.
ഇതിനു പുറമെ കൂട്ടിയ വെള്ളക്കരം പ്രാബല്യത്തിൽ വന്നു. അഞ്ചു ശതമാനമാണ് വർധന. പ്രതിമാസം 5000 മുതൽ 15000 ലിറ്റർ വരെ
ഉപയോഗിക്കുന്ന 35 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് കൂടുതൽ ബാധ്യത. 1000 ലിറ്ററിന് 4 രൂപ 20 പൈസ നൽകിയിരുന്നയിടത്ത് ഇനി 4 രൂപ 41 പൈസ നൽകണം. 1000 മുതൽ 5000 ലിറ്റർ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21 രൂപയിൽ നിന്ന് 22 രൂപ 05 പൈസയാകും.
പനി വന്നാൽ കഴിക്കുന്ന പാരാസെറ്റാമോൾ ഉൾപ്പെടെ മൊത്ത വിലയിൽ രാജ്യത്ത് 10 ശതമാനം വർധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ കുടുംബ ബജറ്റിന്റെ താളംതെറ്റും. ഇതിനെല്ലാം പുറമെയാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഉയർത്താൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തീരുമാനിച്ചത്.