വിവാദങ്ങൾക്കൊടുവിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മുൻ സർക്കാരുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു ഇരുവർക്കുമെതിരെ നടപടിയുണ്ടായിരുന്നത്. സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഇരുവരുടെയും പുതിയ പോസ്റ്റിംഗുകൾ നിശ്ചയിക്കുന്നതിനായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ രാവിലെ ചേരും.
മുൻ സർക്കാരിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് ബി. അശോകിനെ സസ്പെൻഡ് ചെയ്തത്. അതേസമയം, എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടു വർഷമായി സസ്പെൻഷനിലാണ്. ഇരുവരെയും തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ച സർക്കാർ, ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവിടുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങൾക്ക് മുന്നോടിയായി നാളെ രാവിലെ പത്തരയ്ക്കാണ് സിവിൽ സർവീസ് ബോർഡ് യോഗം ചേരുന്നത്. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷം ആദ്യ ഘട്ടത്തിൽ നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗുകളിലും വകുപ്പ് വിഭജനത്തിലും വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഭരണതലത്തിൽ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ടാണ് നാളത്തെ യോഗം.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് നാളത്തെ നിർണായക യോഗത്തിൽ പങ്കെടുക്കുക. ചട്ടപ്രകാരം രണ്ടു വർഷം തികയും മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ളവരെ സ്ഥലം മാറ്റണമെങ്കിൽ ബോർഡിന്റെ അനുമതി ആവശ്യമാണ്. ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുൾപ്പെടെയുള്ളവരുടെ പുതിയ ചുമതലകൾ നാളത്തെ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ബി. അശോക് ഏതെങ്കിലും സുപ്രധാന വകുപ്പിലേക്ക് വരുമെന്നാണ് സൂചന. രണ്ടു വർഷമായി സർവീസിന് പുറത്തിരിക്കുന്ന എൻ. പ്രശാന്തിന് എന്ത് ചുമതല നൽകുമെന്നതും സിവിൽ സർവീസിനുള്ളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.




