തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാവും നിയുക്ത എം.എൽ.എയുമായ പി. കെ. ഫിറോസിനെതിരെ രൂക്ഷമായ സൈബർ വിമർശനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ രാഷ്ട്രീയ കേസിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു ഫിറോസും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ഒത്തുചേർന്നതും ചിത്രങ്ങൾ പകർത്തിയതും.
നിയുക്ത എം.എൽ.എമാരായ വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തഹിലിയ അടക്കമുള്ള പ്രമുഖ യു.ഡി.എഫ് യുവനേതാക്കളും ഈ ചിത്രത്തിലുണ്ട്. ഫിറോസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിമിഷങ്ങൾക്കകമാണ് പോസ്റ്റിന് താഴെ കടുത്ത വിമർശനങ്ങളുമായി നിരവധിപ്പേർ കമന്റുകളുമായി എത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ പരമാവധി ‘വെളുപ്പിച്ചെടുക്കാനുള്ള’ ശ്രമമാണ് ഇതെന്ന തരത്തിലുള്ള പരിഹാസങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.
‘പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ’ എന്നാണ് പി. കെ. ഫിറോസ് രാഹുലിനെ ചിത്രത്തോടൊപ്പം വിശേഷിപ്പിച്ചത്. ഇതാണ് അണികളെയും സോഷ്യൽ മീഡിയയെയും കൂടുതൽ ചൊടിപ്പിച്ചത്. ഇത്രയും പ്രിയപ്പെട്ട സുഹൃത്താണെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ എന്തുകൊണ്ട് കൂടെ കൂട്ടിയില്ല എന്ന ചോദ്യവും കമന്റുകളിൽ ഉയരുന്നുണ്ട്. ഫിറോസിന് പുറമെ ചിത്രത്തിലുള്ള ഫാത്തിമ തഹ്ലിയക്കെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ രാഹുലിന്റെ നിലപാടുകളുമായി ബന്ധപ്പെട്ടുള്ള അണികളുടെ അതൃപ്തിയാണ് ഈ സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.




