തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായത്തിൽ എത്തിയില്ലെങ്കിലും നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽക കാര്യത്തിൽ വി. ഡി. സതീശൻ ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പൂർണ്ണമായി പരിഹരിച്ചിട്ടില്ല. അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ചർച്ചയിൽ ആവർത്തിച്ചു. ഇക്കാര്യത്തിൽ മുസ്‌ലിം ലീഗുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് വി. ഡി. സതീശൻ നൽകിയ മറുപടി. ലീഗ് ഇതിനോട് വഴങ്ങിയില്ലെങ്കിൽ ഐ. സി. ബാലകൃഷ്ണൻ, ടി. ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന ബദൽ ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. കെ.പി.സി.സി അധ്യക്ഷനും പി.സി വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും ചേർന്ന് ദീപാ ദാസ് മുൻഷി, കെ. സി. വേണുഗോപാൽ എന്നിവരുമായി ചർച്ച ചെയ്ത് ഉടൻ ഹൈക്കമാൻഡിന് കൈമാറും. ഹൈക്കമന്റ് അംഗീകാരം ലഭിക്കുന്നതോടെ ഇന്ന് തന്നെ പട്ടിക ഗവർണ്ണർക്ക് സമർപ്പിക്കും.
ഘടകകക്ഷികളുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുമെന്നാണ് നിലവിലെ സൂചന. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് കോൺഗ്രസ് നിലപാടെങ്കിലും, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് ഗ്രൂപ്പ്. വരും മണിക്കൂറുകളിൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ മന്ത്രിപ്പട്ടികയ്ക്ക് രൂപം നൽകാനാണ് മുന്നണിയുടെ ശ്രമം.




