മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി നിഷേധിച്ച സംഭവത്തിൽ റെയിൽവേ ടൂറിസം പോർട്ടലായ ഐ.ആർ.സി.ടി.സിക്കും (IRCTC) ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പിനുമെതിരെ (MakeMyTrip) മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കർശന നടപടി. സേവനത്തിൽ കടുത്ത വീഴ്ച വരുത്തിയതിന് പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിനുപുറമെ, ഹോട്ടലുകാർ പരാതിക്കാരിൽ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരികെ നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരൻ, സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവർ നൽകിയ പരാതിയിലാണ് ഈ നിർണ്ണായക വിധി. പ്രയാഗ്‌രാജിലെ ‘അതിഥി സ്റ്റേ ലോഡ്ജ്’ എന്ന ഹോട്ടലിൽ മൂന്ന് ദിവസത്തേക്ക് താമസിക്കാൻ ഇവർ ഐ.ആർ.സി.ടി.സി വഴി മേക്ക് മൈ ട്രിപ്പ് മുഖേന മുൻകൂട്ടി മുറി ബുക്ക് ചെയ്തിരുന്നു. 2024 ഒക്ടോബറിൽ തന്നെ തുകയായ 4,173 രൂപ അടച്ച് ബുക്കിംഗ് ഉറപ്പാക്കിയതുമാണ്.
എന്നാൽ, 2025 ഫെബ്രുവരി മൂന്നിന് ദീർഘദൂര യാത്രയ്‌ക്കൊടുവിൽ അസമയത്ത് ഹോട്ടലിൽ എത്തിയ മലപ്പുറം സ്വദേശികൾക്ക് മുറി നൽകാൻ അധികൃതർ തയ്യാറായില്ല. ഐ.ആർ.സി.ടി.സിയുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഹോട്ടലുകാർ സ്വീകരിച്ചത്. കുംഭമേളയുടെ വൻ തിരക്കും അപരിചിതമായ സ്ഥലവുമായതിനാൽ മറ്റ് താമസസൗകര്യങ്ങൾ കണ്ടെത്താനാകാതെ വലഞ്ഞ തീർത്ഥാടകർക്ക് ഒടുവിൽ പ്രതിദിനം 4,000 രൂപ വീതം അധികത്തുക നൽകി ഇതേ ഹോട്ടലിൽ തന്നെ താമസിക്കേണ്ടി വരികയായിരുന്നു.
തുടർന്ന് ട്രാവൽ ഏജൻസികളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ‘തങ്ങൾ കേവലം ഇടനിലക്കാർ മാത്രമാണെന്നും വീഴ്ച വരുത്തിയത് ഹോട്ടലാണെന്നുമുള്ള’ ഐ.ആർ.സി.ടി.സിയുടെയും മേക്ക് മൈ ട്രിപ്പിന്റെയും വാദം കമ്മീഷൻ തള്ളി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമെന്ന വിശ്വാസ്യതയിലാണ് പരാതിക്കാർ ഐ.ആർ.സി.ടി.സിയെ സമീപിച്ചതെന്നും അതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ 9 ശതമാനം വാർഷിക പലിശയും എതിർകക്ഷികൾ നൽകേണ്ടിവരും. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ സി.വി. എന്നിവർ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് ഈ വിധി.




