ചങ്ങരംകുളത്തെ പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിനെതിരെ വിവാദ പരാമർശവുമായി സന്ദീപ് വാര്യർ. സ്റ്റേഷനിലെത്തുന്ന ബിജെപി നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു സിഐക്കെതിരേയുളള സന്ദീപ് വാര്യറുടെ ഭീഷണി സ്വരത്തിലുളള പ്രസംഗം.
ബിജെപിയുടെ കാര്യം പറഞ്ഞ് വരരുതെന്ന് പറയാൻ ബഷീറിന്റെ വാപ്പാന്റെ വകയല്ല ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ എന്നായിരുന്നു സന്ദീപ് വാര്യറുടെ പരാമർശം. ചങ്ങരംകുളം ടൗണിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
നിങ്ങൾ എന്താണ് പറഞ്ഞത്, ചങ്ങരംകുളത്തെ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ കാര്യം പറഞ്ഞ് വരരുത് എന്നാണോ? എന്താ ബഷീറെ നിന്റെ വാപ്പാന്റെ വകയാണോ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഞങ്ങൾ വന്നിട്ടുളളത് ബഷീറിന്റെ വാപ്പാന്റെ നാലാംകെട്ടിനുളള ബീവിയുടെ വീട്ടിലേക്കല്ല. ഞങ്ങളുടെ നേതാക്കൾ കടന്നു വന്നിട്ടുളളത് ഈ സർക്കാർ പണികഴിച്ച പൊലീസ് സ്റ്റേഷനിലേക്കാണ്. അവിടെ കടന്നുവരേണ്ടെന്ന് കൽപ്പിക്കാൻ ഒരു പൊന്നുതമ്പുരാനും വളർന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇത് ബിജെപി നൽകുന്ന മുന്നറിയിപ്പാണ്.’ സന്ദീപ് വാര്യർ പ്രസംഗത്തിൽ പറഞ്ഞു.
ബിജെപി പ്രവർത്തകരെ പൊലീസും സിപിഐഎമ്മും ചേർന്ന് വേട്ടയാടുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സന്ദീപ് വാര്യരുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.