കോഴിക്കോട് മുക്കത്ത് പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. മണാശ്ശേരി പെരിങ്ങാട്ട് സ്വദേശി വിജുവിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മണാശ്ശേരി പെരിങ്ങാട്ട് സ്വദേശിയായ നാൽപ്പത്തിയെട്ടുകാരൻ വിജുവാണ് മുക്കം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയും അമ്മയും മാത്രമായി വാടക വീട്ടിൽ താമസിക്കുന്ന സാഹചര്യം മുതലെടുത്തായിരുന്നു പ്രതിയുടെ അതിക്രമം. മാനസിക വൈകല്യമുള്ള പിതാവിന്റെ ദേഹോപദ്രവം സഹിക്കവയ്യാതെയാണ് പെൺകുട്ടിയും അമ്മയും മാറി താമസിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി പ്രതി വിജു ഇവിടെയെത്തുകയും കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ കുട്ടി ബഹളം വെച്ചതോടെ ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തിവരികയായിരുന്ന പോലീസ്, കഴിഞ്ഞ ദിവസം ഉച്ചയോടെ ‘ആലിൻചുവട്’ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മുക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ്, എഎസ്‌ഐ മുംതാസ്, സീനിയര്‍ സിപിഒ അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.




