സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തെ മൂവായിരത്തിലധികം ഹോട്ടലുകൾ അടച്ചിട്ടുള്ള ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ അടിയന്തര ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു.
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലവർദ്ധനവും സിലിണ്ടർ ക്ഷാമവും കാരണം ചെറുകിട ഹോട്ടൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. വില കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന വിലയിരുത്തലിലാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ജൂൺ ഒന്നിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടുന്നതിനൊപ്പം, മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളെ കൂടി പങ്കാളികളാക്കി പാർലമെന്റ് മാർച്ച് അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് വ്യാപാരികളുടെ നീക്കം.
അതേസമയം, വിഷയം ഗൗരവമായി എടുത്ത സർക്കാർ പ്രതിസന്ധി മറികടക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ ‘വാർ റൂം’ തുറന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് അടിയന്തര നടപടി. ഐടി മിഷന്റെ സഹായത്തോടെ ഗാർഹികേതര ഉപഭോക്താക്കളുടെ വിവരങ്ങൾ വിശകലനം ചെയ്ത് മുൻഗണനാ പട്ടിക തയ്യാറാക്കുകയാണ് വാർ റൂമിന്റെ ലക്ഷ്യം.
സ്കൂളുകൾ, കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ ക്യാന്റീനുകൾ എന്നിവയ്ക്ക് വിതരണത്തിൽ മുൻഗണന നൽകണമെന്ന സർക്കാരിന്റെ ആവശ്യം ഓയിൽ കമ്പനികൾ അംഗീകരിച്ചിട്ടുണ്ട്. ഈ മുൻഗണനാ പട്ടിക പൊതുവിതരണ വകുപ്പ് ഉടൻ എണ്ണക്കമ്പനികൾക്ക് കൈമാറും.




