പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വ്യാജമല്ല, യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വനംവകുപ്പിന് നിർണായക തെളിവ് ലഭിച്ചത്. സംഭവത്തിൽ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടയിലാണ് പുലിപ്പല്ല് ഘടിപ്പിച്ച മാല കണ്ടെത്തുന്നത്. തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയും, പ്രാഥമിക പരിശോധനയിൽ ഇത് പുലിപ്പല്ല് തന്നെയെന്ന് വ്യക്തമായതോടെ വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എന്നാൽ കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി പിന്നീട് ജാമ്യം അനുവദിച്ചത്. മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് വ്യക്തമല്ലെന്നും, വേടൻ പുലിയെ വേട്ടയാടിയതായി വനംവകുപ്പിന് പരാതിയില്ലെന്നുമായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിൽ വനംവകുപ്പിന് ശക്തമായ മുൻതൂക്കമാണ് ലഭിച്ചിരിക്കുന്നത്. കൊൽക്കത്ത സുവോളജിക്കൽ ലാബിൽ നിന്നുള്ള ഈ സ്ഥിരീകരണത്തോടെ റാപ്പർ വേടനെതിരെ ഉടൻ തന്നെ വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.




