പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. രാവിലെ നടക്കുന്ന അസംബ്ലികളിൽ വിദ്യാർത്ഥികൾ വന്ദേമാതരം ആലപിക്കണമെന്നാണ് പുതിയ നിർദ്ദേശം. ബംഗാളിലെ മുഴുവൻ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് മദ്രസകൾക്കും ഈ നിയമം ബാധകമാക്കി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കുന്നത്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന രണ്ടാമത്തെ പ്രധാന തീരുമാനമാണിത്.
- ഉത്തരവ് മദ്രസ ഡയറക്ടറേറ്റിന്റേത്: മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, സംസ്ഥാനത്തെ എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിച്ചിരിക്കണം.
- എല്ലാ സ്ഥാപനങ്ങൾക്കും ബാധകം: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ഒരേപോലെ ബാധകമായിരിക്കും.
- കർശന പരിശോധന, വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കണം: സ്കൂളുകളിലെയും മദ്രസകളിലെയും എല്ലാ വിദ്യാർത്ഥികളും ദേശീയ ഗീതാലാപനത്തിൽ പങ്കാളികളാകുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അസംബ്ലിയിലെ വന്ദേമാതരം ആലാപനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാനും സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ ബംഗാളിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ആദ്യ ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രസകളിലേക്കും ഈ ഉത്തരവ് വ്യാപിപ്പിച്ചതോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




