കോഴിക്കോട്: ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ യു ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സേനയില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം. ഉമേഷിന്റെ നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ സിറ്റി പൊലീസ് കമ്മീഷണറായ ഐജി എ വി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എ വി ജോർജ് അവസാന ഉത്തരവിനെ കുറിച്ച് പറഞ്ഞത്.
പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എ വി ജോര്‍ജ് വ്യക്തമാക്കി. നിരവധി തവണ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് ഇറക്കിയതെന്ന് എ വി ജോർജ് വിശദമാക്കി.
പൊലീസ് സംവിധാനത്തിനുള്ളിലെ വീഴ്ചകളെ പറ്റി ഉമേഷ് വള്ളിക്കുന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല തവണ രംഗത്തെത്തിയിരുന്നു. ഇതിൽ വിവിധ നടപടികളും നേരിട്ടിരുന്നു. ഇതിൽ ഉമേഷിനെതിരെ നിരന്തരം പ്രതികാര നടപടികൾ കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എ വി ജോർജ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സ്വീകരിച്ച് പുതിയ നടപടി. കഴിഞ്ഞമാസം 31നാണ് എ വി ജോർജ് സർവീസിൽ നിന്ന് വിരമിച്ചത്.