ഓടുന്ന ട്രെയിനിൽ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തിൽ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, താൻ ചവിട്ടിയപ്പോഴല്ല മോഷ്ടാവ് ട്രെയിനിൽ നിന്ന് വീണതെന്നും അയാൾ സ്വയം ചാടിയതാണെന്നും സുരേഷ് കുമാർ പ്രതികരിച്ചു.
പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗുമായി മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ബാഗ് തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാവ് തയ്യാറായില്ല. പിന്നാലെ ബാഗ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞെന്നും തന്റെ കാലിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചെന്നും സുരേഷ് കുമാർ പറഞ്ഞു.
താൻ കാലുകൊണ്ട് തള്ളിയെങ്കിലും അതുകൊണ്ടല്ല മോഷ്ടാവ് താഴേക്ക് വീണത്. പിന്നീട് അയാൾ സ്വയം ട്രെയിനിൽ നിന്ന് ചാടുകയായിരുന്നുവെന്നും ഏതാനും സെക്കൻഡുകൾക്കുശേഷം ട്രാക്കിൽ നിന്ന് എഴുന്നേറ്റ് നടന്നുപോകുന്നതും കണ്ടുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി. പിന്നീട് പൊലീസ് ബാഗ് കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും നഷ്ടമായിരുന്നു. സംഭവത്തിൽ മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ 14-ാം തീയതി വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. പുനെയിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ആസാദ് ഹിന്ദ് എക്സ്പ്രസിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരേഷ് കുമാറിന്റെ ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ട്രെയിനിന്റെ പടിയിൽ തൂങ്ങിനിന്ന മോഷ്ടാവിനെ സുരേഷ് കുമാർ കാലുകൊണ്ട് തള്ളുന്നതും തുടർന്ന് ട്രാക്കിന് സമീപത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.




