തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍ രാജിവച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജിപ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചാണ് അടൂർ ഗോപാലകൃഷ്ണന്റെ രാജി.
ശങ്കര്‍ മോഹൻ മികച്ച പ്രൊഫഷണലാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോയുള്ള വ്യക്തി ഇന്ത്യയിലില്ല. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച് പടികടത്തി വിടുകയാണ് ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണ്.
നാശത്തിന്റെ വക്കിലായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച സിനിമാപരിശീലന കേന്ദ്രമാക്കുന്നതിനു വേണ്ടി അഹോരാത്രം പണിയെടുത്ത വ്യക്തിയാണ് ശങ്കർ മോഹൻ. പരാതിക്കോ പഴിക്കോ വകനൽകാതെ നാല് പതിറ്റാണ്ടിലധികം രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും സേവനം നടത്തിയിട്ടുണ്ടെന്നും അടൂർ.
ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിട്ടതിനെ തുടർന്നാണ് ശങ്കർ മോഹൻ രാജിവെച്ചത്. വിദ്യാർത്ഥി സമരത്തെ തുടർന്നായിരുന്നു രാജി.