നടന്‍ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു

നടന്‍ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷയാണ് നിസാര കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്‌റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തത്.

‘നീ നടന്‍ വിനായകന്റെ ചേട്ടനല്ലേ’ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമന്‍ ആരോപിച്ചു. എന്നാല്‍ വിക്രമന്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാര്‍, നടന്‍ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു. ഐപിസി 283ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്‌ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

‘തന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ പകല്‍ 11.25 ഓടെ എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് വച്ചാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുന്‍വൈരാഗ്യത്തോടെ പൊലീസ് ഇടപെടുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ വല്ലാര്‍പാടത്ത് ഹാള്‍ട്ടിങ് സ്‌റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ല, വിക്രമന്‍ പറഞ്ഞു.

‘യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാര്‍ ഒരു 15 ദിവസം വണ്ടി സ്‌റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നു. കമ്മട്ടിപാടത്താണ് എന്റെ വീട്. യൂണിയന്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഭാര്യയുടെ പേരില്‍ സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയത്. നാല് വശത്തും റെയില്‍വെ ട്രാക്കായതിനാല്‍ ഓട്ടോറിക്ഷ വീട്ടില്‍ കൊണ്ടുപോകാനും കഴിയില്ല. അതിനിടെയാണ് പൊലീസ് സഹോദരനോടുള്ള പക തീര്‍ക്കാന്‍ തന്നെയും കരുവാക്കുന്നത്’ – വിക്രമന്‍ പറഞ്ഞു.

അതേസമയം, വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമമെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പൊലീസ് വ്യക്തമാക്കി. എംസി റോഡ് മെട്രോ സ്‌റ്റേഷന്‍ റോഡ് തിരക്കേറിയ പാതയാണെന്നും ഇന്നലെ പട്രോളിംഗ് സംഘം അതുവഴി പോയപ്പോള്‍ അവിടെ നാല് ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നുവെന്നും സിഐ ഹണി പറഞ്ഞു. നാല് ഓട്ടോറിക്ഷകള്‍ക്കും പിഴയടക്കാന്‍ ചലാന്‍ നല്‍കി. എന്നാല്‍ ഈ ഒരു ഓട്ടോറിക്ഷാ തൊഴിലാളി മാത്രം അതിന് തയ്യാറായില്ല, പൊലീസിനോട് തട്ടിക്കയറി.

അതുകൊണ്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്തതിനും പെര്‍മിറ്റില്ലാത്ത സ്ഥലത്ത് സര്‍വീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പട്രോളിങ് സമയത്ത് കസ്റ്റഡിയിലെടുക്കുമ്പോള്‍ വിക്രമന്‍ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എസ്‌ഐ വിനോദ് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷ സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് വിക്രമന്‍ നടന്‍ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related news

പകയും ആസൂത്രണവും; മൂഴിക്കൽ കൊലപാതകത്തിൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുന്നു, അദ്നാന്റെ ഫോൺ രഹസ്യങ്ങൾ പുറത്തെടുക്കാൻ പോലീസ്!

കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....

പന്തളത്ത് വിഷുക്കണിയിൽ നിന്ന് ‘കാണിപ്പൊന്ന്’ കാണാതായി; ഒടുവിൽ കണ്ടെത്തിയത് ഭക്തന്റെ പൂജാമുറിയിൽ

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായത്...

ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു

കോതമംഗലം ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു....

എറണാകുളത്ത് ചിക്കുൻഗുനിയ ഭീതി; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ സ്ഥിരീകരിച്ചു

കൊച്ചിയിൽ ചിക്കുൻഗുനിയ പടരുന്നു. എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി ഒമ്പത്...