നടന്‍ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു

നടന്‍ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷയാണ് നിസാര കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്‌റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തത്.

‘നീ നടന്‍ വിനായകന്റെ ചേട്ടനല്ലേ’ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമന്‍ ആരോപിച്ചു. എന്നാല്‍ വിക്രമന്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാര്‍, നടന്‍ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു. ഐപിസി 283ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്‌ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

‘തന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ പകല്‍ 11.25 ഓടെ എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് വച്ചാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുന്‍വൈരാഗ്യത്തോടെ പൊലീസ് ഇടപെടുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ വല്ലാര്‍പാടത്ത് ഹാള്‍ട്ടിങ് സ്‌റ്റേഷനുള്ള ഓട്ടോറിക്ഷയ്ക്ക് കൊച്ചി നഗരത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് നിയമപരമായി യാതൊരു തടസവുമില്ല, വിക്രമന്‍ പറഞ്ഞു.

‘യാത്രക്കാരുമായി എംജി റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് വന്നതായിരുന്നു. യാത്രക്കാരെ ഇറക്കിയതിന് പിന്നാലെയാണ് പൊലീസെത്തിയത്. നീ വിനായകന്റെ ചേട്ടനല്ലേയെന്ന് ചോദിച്ച പൊലീസുകാര്‍ ഒരു 15 ദിവസം വണ്ടി സ്‌റ്റേഷനില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് വാഹനം പിടിച്ചുവെക്കുകയായിരുന്നു. കമ്മട്ടിപാടത്താണ് എന്റെ വീട്. യൂണിയന്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഭാര്യയുടെ പേരില്‍ സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയത്. നാല് വശത്തും റെയില്‍വെ ട്രാക്കായതിനാല്‍ ഓട്ടോറിക്ഷ വീട്ടില്‍ കൊണ്ടുപോകാനും കഴിയില്ല. അതിനിടെയാണ് പൊലീസ് സഹോദരനോടുള്ള പക തീര്‍ക്കാന്‍ തന്നെയും കരുവാക്കുന്നത്’ – വിക്രമന്‍ പറഞ്ഞു.

അതേസമയം, വിക്രമനെതിരെ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമമെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പൊലീസ് വ്യക്തമാക്കി. എംസി റോഡ് മെട്രോ സ്‌റ്റേഷന്‍ റോഡ് തിരക്കേറിയ പാതയാണെന്നും ഇന്നലെ പട്രോളിംഗ് സംഘം അതുവഴി പോയപ്പോള്‍ അവിടെ നാല് ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നുവെന്നും സിഐ ഹണി പറഞ്ഞു. നാല് ഓട്ടോറിക്ഷകള്‍ക്കും പിഴയടക്കാന്‍ ചലാന്‍ നല്‍കി. എന്നാല്‍ ഈ ഒരു ഓട്ടോറിക്ഷാ തൊഴിലാളി മാത്രം അതിന് തയ്യാറായില്ല, പൊലീസിനോട് തട്ടിക്കയറി.

അതുകൊണ്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്തതിനും പെര്‍മിറ്റില്ലാത്ത സ്ഥലത്ത് സര്‍വീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പട്രോളിങ് സമയത്ത് കസ്റ്റഡിയിലെടുക്കുമ്പോള്‍ വിക്രമന്‍ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എസ്‌ഐ വിനോദ് പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷ സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് വിക്രമന്‍ നടന്‍ വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...