അരൂരിൽ ഉത്രാടനാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കായലിൽ വർണാഭമായ ദൃശ്യവിരുന്നാണ് ഒരുക്കിയത്.
പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആൻഡ് വാട്ടർ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക കൂട്ടായ്മയായ പി.സി.സിയും ചേർന്നാണ് ‘ഒഴുകും പൂക്കളം’ ഒരുക്കിയത്. പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപം മൂന്ന് മണിക്കൂറോളം സമയമെടുത്താണ് പൂക്കളം തയ്യാറാക്കിയത്.
കപ്പപ്പായൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറ ഒരുക്കി. പായലിന്റെ ഇലകൾ വെട്ടിയൊതുക്കിയ ശേഷം തെർമോക്കോൾ വിരിച്ച് അതിന് മുകളിൽ പൂക്കൾ നിരത്തി. വിവിധ നിറങ്ങളിലുള്ള പത്ത് കിലോയോളം പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിന്റെ സന്തോഷം പങ്കുവെക്കുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. ദീപു അരൂക്കുറ്റിയാണ് ‘ഒഴുകും പൂക്കളം’ എന്ന ആശയം മുന്നോട്ടുവച്ചത്.
കായലോരത്ത് ഒരുക്കിയ പൂക്കളം പിന്നീട് കയാക്കിൽ വലിച്ചാണ് വേമ്പനാട് കായലിന്റെ നടുഭാഗത്തേക്ക് എത്തിച്ചത്. തുടർന്ന് പൂക്കളത്തിന് ചുറ്റും കയാക്കുകളിലും കുട്ടവഞ്ചികളിലുമായി പ്രവർത്തകർ ഒരുമണിക്കൂറോളം വട്ടംചുറ്റി.
കായലിലെ ആഘോഷങ്ങൾക്ക് ശേഷം കരയിലെത്തിയ സംഘം ഉത്രാടസദ്യ കഴിച്ചാണ് മടങ്ങിയത്. എം. മുരളീകൃഷ്ണൻ, എം. ഹരികൃഷ്ണൻ, എസ്. ലജീഷ്, കെ.ബി. ദിപിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ 15ഓളം പേരാണ് ‘ഒഴുകും പൂക്കളം’ ഒരുക്കാൻ പിന്നിൽ പ്രവർത്തിച്ചത്.
വേമ്പനാട് കായലിൽ വിരിഞ്ഞ ഈ പൂക്കളം ഉത്രാടാഘോഷങ്ങൾക്ക് പകർന്നത് കാഴ്ചയുടെ പുതുമയും കൂട്ടായ്മയുടെ നിറവുമാണ്.




