കോഴിക്കോട് ചെറുവാടിയിൽ പന്ത്രണ്ടുകാരന് കുറുനരിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന്‍ ജസ്മലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുവാടിയിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു പന്ത്രണ്ടുകാരനായ ജസ്മൽ. ഉച്ചയോടെ പ്രദേശത്തെ പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കുറുനരി ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ജസ്മലിന്റെ കാലിനാണ് കടിയേറ്റത്. ഒന്നിലധികം തവണ കുറുനരി കടിച്ചു പരിക്കേൽപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുറുനരിയെ ഓടിച്ചതും ജസ്മലിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതും.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്ധ ചികിത്സയും നൽകിയിട്ടുണ്ട്. നിലവിൽ ജസ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സാധാരണയായി രാത്രികാലങ്ങളിൽ മാത്രം കണ്ടുവരാറുള്ള കുറുനരി, ജനവാസ മേഖലയിൽ പകൽസമയത്ത് പ്രത്യക്ഷപ്പെട്ടതും കുട്ടിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




