കണ്ണൂർ: മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ജൂലൈ ഏഴിന് ആയിക്കര ഹാർബറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹമാണ് ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
കായംകുളം സ്വദേശിയായ ബാബുവാണ് മരിച്ചതെന്നാണ് നാട്ടുകാരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ കായംകുളത്ത് അന്വേഷണം നടത്തിയിട്ടും ബന്ധുക്കളെ കണ്ടെത്താനായില്ല. ആരും മൃതദേഹം ഏറ്റെടുക്കാൻ എത്താതായതോടെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോർപ്പറേഷന് കത്ത് നൽകി.
സംസ്കരിക്കാൻ സ്ഥലമില്ലെന്നും മൃതദേഹം ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ പൊലീസിനെ അറിയിച്ചു. എന്നാൽ അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. ഇതോടെയാണ് മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.
മോർച്ചറിയിൽനിന്ന് മൃതദേഹം മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്.




