പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഡിപ്പോയ്ക്ക് പുറത്തുള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് അജ്ഞാതൻ എടുത്തുകൊണ്ടുപോയത്. എന്നാൽ ജീവനക്കാർ പിന്തുടർന്നതോടെ മോഷ്ടാവ് ബസ് പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്ന് പുലർച്ചെ കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാവ് കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് എത്തിയത്. ഡിപ്പോയ്ക്ക് പുറത്തുള്ള റോഡിൽ സർവീസ് ആരംഭിക്കാനായി നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിലേക്ക് കയറിയ ഇയാൾ പെട്ടെന്ന് ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തുകൊണ്ടുപോവുകയായിരുന്നു. ബസ് ഓടിച്ചു പോകുന്നത് കണ്ട് സംശയം തോന്നിയ കെഎസ്ആർടിസി ജീവനക്കാർ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ഇയാളെ പിന്തുടർന്നു.
കിലോമീറ്ററുകളോളം ജീവനക്കാർ പുറകേ പാഞ്ഞതോടെ അപകടം മണത്ത മോഷ്ടാവ് ബസ് പാലക്കാട് മംഗളം ടവറിന് സമീപം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിപ്പോ പരിസരത്തെയും ബസ് ഓടിച്ചുപോയ റൂട്ടിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. പ്രതി ബസ് മോഷ്ടിക്കാൻ മാത്രമായുള്ള ലക്ഷ്യത്തോടെയാണ് പുലർച്ചെ ഡിപ്പോയിൽ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പിടികൂടിയാൽ മാത്രമേ എന്തിനാണ് ബസ് മോഷ്ടിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും വ്യക്തമാകൂ.




