കൊച്ചി മൂവാറ്റുപുഴയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ കവർന്ന അഞ്ചംഗസംഘം പിടിയിൽ. ഈസ്റ്റ് മാറാടി സ്വദേശികളായ വിജയൻ, അലൻ, രാജൻ, ബേസിൽ ജോർജ്, ആഷിൽ എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക തർക്കമാണ് പകൽവെളിച്ചത്തിൽ നടന്ന ഈ സിനിമാറ്റിക് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഈ മാസം നാലാം തീയതി വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടമ്മയെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോർച്ചിൽ കിടന്നിരുന്ന കാർ ഇവർ ബലമായി കവർന്നു കൊണ്ടുപോയി.
വീട്ടമ്മയുടെ ഭർത്താവുമായി പ്രതികൾക്ക് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അടിയന്തരമായി വലയിലാക്കുകയായിരുന്നു.
എസ്.ഐമാരായ എൻ.എസ് റോയ്, എസ്. ശ്രീനാഥ്, പി.സി ജയകുമാർ, സി.പി ബഷീർ, എം.വി ദിലീപ് കുമാർ എന്നിവരുൾപ്പെട്ട വലിയൊരു പോലീസ് സംഘമാണ് പ്രതികളെ പിടികൂടാൻ നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ അഞ്ച് പ്രതികളെയും നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.




