തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ വെടിവച്ചാംകോവിലിലെ പതിനേഴുകാരൻ ശിവസൂര്യയുടെ കൊലപാതകത്തിന് പിന്നിൽ കളിക്കളത്തിൽ തുടങ്ങിയ മുൻവൈരാഗ്യമെന്ന് പോലീസ്. ഒരു വർഷം മുൻപ് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ചെറിയൊരു തർക്കമാണ് ഒടുവിൽ ഒരു കൗമാരക്കാരന്റെ ജീവനെടുത്ത കൊടുംപകയായി മാറിയത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിസംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു വർഷം മുൻപ് ടർഫിൽ വെച്ച് ഇരുസംഘങ്ങളും തമ്മിൽ അടിയുണ്ടായപ്പോൾ അന്ന് നാട്ടുകാരും സുഹൃത്തുക്കളും ഇടപെട്ട് സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പ്രായത്തിന്റെ ചോരത്തിളപ്പിൽ ഇരുക്കൂട്ടരും മനസ്സിൽ കടുത്ത പക വെച്ചുപുലർത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം എതിർസംഘത്തിലെ ഒരാളെ ശിവസൂര്യ ‘തുറിച്ചു നോക്കി’ എന്നതായിരുന്നു അക്രമികളെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഇതിന്റെ പേരിൽ വാക്കുതർക്കമുണ്ടാവുകയും, പിന്നാലെ അഞ്ചംഗ ഗുണ്ടാസംഘം ആയുധങ്ങളുമായി എത്തി ശിവസൂര്യയെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
കൊലപാതകത്തിന് പിന്നാലെ സംഭവത്തിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായ മർദനമേറ്റ് ചോരയിൽ കുളിച്ച്, അബോധാവസ്ഥയിലായ ശിവസൂര്യയെ രണ്ട് പ്രതികൾക്ക് നടുവിലായി ബൈക്കിൽ ഇരുത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആശുപത്രിയിലേക്ക് എന്ന വ്യാജേനയാണ് ഇവർ യുവാവിനെ ബൈക്കിൽ കയറ്റിയത്. എന്നാൽ കൊണ്ടുപോകുന്നതിനിടയിൽ ബോധരഹിതനായ യുവാവ് ബൈക്കിൽ നിന്നും റോഡരികിലേക്ക് വീഴുന്നതും വഴിയരികിൽ കിടക്കുന്നതുമായ ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവസൂര്യ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളിൽ മൂന്ന് പേരെ പോലീസ് ഇതിനകം വലയിലാക്കിയിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നിസ്സാരമായ കാരണങ്ങളുടെ പേരിൽ കൗമാരക്കാർക്കിടയിൽ രൂപപ്പെടുന്ന ഇത്തരം കടുത്ത വൈരാഗ്യങ്ങളും ക്രിമിനൽ മനോഭാവവും തലസ്ഥാന നഗരിയെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്.




