ഇടുക്കിയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തുഫാൻ’ ശക്തമാകുന്നു. കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, മറ്റൊരു പരിശോധനയിൽ ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. വരും ദിവസങ്ങളിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
കുമളി അമരാവതി സ്വദേശി എബിൻ എം.ജെ, കൊല്ലംപട്ടട സ്വദേശി സന്തോഷ്, കുഴിക്കണ്ടം സ്വദേശി അർജുൻ എന്നിവരെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലംപട്ടട ഭാഗത്ത് ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ലഹരി വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പെരുമ്പാവൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച വലിയ തോതിലുള്ള കഞ്ചാവ് ശേഖരം എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് എബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി സ്റ്റേഷനിൽ മാത്രം ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിനൊപ്പമാണ് ഇടുക്കി പോലീസ് നടത്തിയ മറ്റൊരു പരിശോധനയിൽ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന് പുറകിൽ നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ ഇടുക്കി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വിദ്യാർത്ഥികളിലേക്ക് ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.




