സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമിയിൽ കൂട്ടരാജി. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് റസൂൽ പൂക്കുട്ടി രാജിവെച്ചു. വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, മധുപാൽ എന്നിവരും രാജിക്കത്ത് നൽകിയിട്ടുണ്ട്. പുതിയ ചെയർമാനായി നടൻ പ്രേംകുമാറിന്റെ പേരാണ് സാംസ്കാരിക വകുപ്പ് പ്രധാനമായും പരിഗണിക്കുന്നത്.
കേരളത്തിൽ പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ വിവിധ അക്കാദമികളിലും കമ്മിറ്റികളിലും പുനഃസംഘടന തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചത്. ഭരണമാറ്റത്തെ തുടർന്ന് നിലവിലുള്ള ഭാരവാഹികൾ രാജിവെക്കുന്ന സ്വാഭാവിക നടപടിയുടെ ഭാഗമായാണ് നീക്കം.
റസൂൽ പൂക്കുട്ടിക്കൊപ്പം വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, കമ്മിറ്റി അംഗം മധുപാൽ എന്നിവരും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അക്കാദമി സെക്രട്ടറി സി. അജോയ് തന്റെ മാതൃവകുപ്പിലേക്ക് മടങ്ങുകയും ചെയ്യും. ചലച്ചിത്ര അക്കാദമി പൂർണ്ണമായി പുനഃസംഘടിപ്പിക്കാനാണ് പുതിയ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള നീക്കം.
അക്കാദമിയുടെ പുതിയ തലപ്പത്തേക്ക് മുൻ വൈസ് ചെയർമാൻ കൂടിയായ നടൻ പ്രേംകുമാറിനെ തിരികെ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ, റസൂൽ പൂക്കുട്ടിയെ ചെയർമാനാക്കുന്നതിന് മുൻപ് പ്രേംകുമാറിനായിരുന്നു അക്കാദമിയുടെ താൽക്കാലിക ചുമതല. എന്നാൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ ആശ സമരത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് പ്രേംകുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
അന്ന് ഇത് സ്വാഭാവിക നടപടിയെന്നായിരുന്നു സർക്കാർ വിശദീകരണമെങ്കിലും പ്രേംകുമാറിന് ഇതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം യുഡിഎഫ് പാളയത്തിലേക്ക് എത്തിയത്.
സിനിമാ മേഖലയിലെ ചില പ്രമുഖ നടിമാരെയും പുതിയ അക്കാദമി സമിതിയിലേക്ക് സർക്കാർ പരിഗണിക്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെ ചർച്ചകൾ പൂർത്തിയാക്കി പുതിയ ചെയർമാനെയും ഭരണസമിതിയെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.




