തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം. മന്ത്രിമന്ദിരങ്ങൾ അനുവദിച്ച് പൊതുഭരണ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ‘പമ്പ’ രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന് ‘സാനഡു’വും സണ്ണി ജോസഫിന് ‘അശോക’യുമാണ് ഔദ്യോഗിക വസതികൾ. വിശ്വാസ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകാലങ്ങളിൽ പല മന്ത്രിമാരും താമസിക്കാൻ മടിച്ചിരുന്ന പ്രശസ്തമായ ‘മൻമോഹൻ ബംഗ്ലാവ്’ ഒ.ജെ. ജനീഷിനാണ് അനുവദിച്ചിരിക്കുന്നത്.
മന്ത്രിമന്ദിരങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ കടുത്ത തർക്കങ്ങളാണ് നിലനിന്നിരുന്നത്. നിള, സാനഡു, ഗ്രേസ് എന്നീ വസതികൾ സ്വന്തമാക്കാൻ നിരവധി മന്ത്രിമാർ രംഗത്തെത്തിയതാണ് തർക്കത്തിന് കാരണമായത്. ഒരു വസതിക്കായി മൂന്ന് മന്ത്രിമാർ വരെ അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം, അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ‘ക്ലിഫ് ഹൗസി’ലേക്ക് മാറുന്നത് ഒരാഴ്ചയോളം വൈകും. മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിനായി ധനവകുപ്പ് 3.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ മൻമോഹൻ ബംഗ്ലാവിന്റെ നവീകരണത്തിന് മാത്രമായി 81 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.




