തുടർച്ചയായുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ഓട്ടോ-ടാക്സി ജീവനക്കാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുകൾ വർദ്ധിപ്പിക്കണമെന്നും ആപ്പ് അധിഷ്ഠിത കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണമെന്നുമാണ് ഡ്രൈവർമാരുടെ ആവശ്യം. മേയ് 21 മുതൽ 23 വരെ നടക്കുന്ന പണിമുടക്ക് ഡൽഹിയിലെ യാത്രാമേഖലയെ നിശ്ചലമാക്കുമെന്നാണ് സൂചന.
ഇന്ധനവില വർധനവിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൂടിയായതോടെ ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാതെയാണ് ഡൽഹിയിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർ സമരത്തിലേക്ക് നീങ്ങുന്നത്. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിന്റെയും ‘ചാലക് ശക്തി യൂണിയന്റെയും’ നേതൃത്വത്തിലാണ് മേയ് 21 മുതൽ 23 വരെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹി-എൻ.സി.ആർ മേഖലയിൽ ഇന്ധനവില കുതിച്ചുയർന്നിട്ടും കഴിഞ്ഞ 15 വർഷമായി ടാക്സി നിരക്കുകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് തുക എന്നിവയെല്ലാം കുത്തനെ കൂടിയ സാഹചര്യത്തിൽ പഴയ നിരക്കിൽ സർവീസ് നടത്തുന്നത് കനത്ത നഷ്ടമാണ് വരുത്തിവെക്കുന്നത്.
യൂണിയന്റെ പ്രധാന ആരോപണങ്ങൾ :
- ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികൾ ഡ്രൈവർമാരെ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുന്നു.
- കോർപ്പറേറ്റ് കമ്പനികൾ തന്നിഷ്ടപ്രകാരം കമ്മീഷൻ ഈടാക്കി പ്രവർത്തിക്കുന്നു.
- സി.എൻ.ജി, പെട്രോൾ, ഡീസൽ വില വർധനവ് മൂലം കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥ.
മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ചാണ് മൂന്ന് ദിവസത്തെ ശക്തമായ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അറിയിച്ചു. ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കാതെ മുഴുവൻ ഡ്രൈവർമാരും സമരവുമായി സഹകരിക്കണമെന്നാണ് യൂണിയനുകളുടെ അഭ്യർത്ഥന. മെട്രോ സർവീസുകളെ ആശ്രയിക്കാമെങ്കിലും ലക്ഷക്കണക്കിന് സാധാരണ യാത്രക്കാരെയും ഓഫീസ് ജീവനക്കാരെയും പണിമുടക്ക് വരും ദിവസങ്ങളിൽ സാരമായി ബാധിക്കും.




