സംസ്ഥാന മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും രംഗത്ത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്ത് ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുമെന്ന ചർച്ചകൾക്കിടെയാണ് 79 പേരടങ്ങുന്ന സംയുക്ത പ്രസ്താവനയുമായി ഇവർ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കാൻ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്തേ മതിയാകൂ എന്നാണ് ഇവരുടെ ആവശ്യം.
പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് വിട്ടൊഴിയുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട്ട് ലീഗ് അനുകൂല അധ്യാപകരുടെയും ഗവേഷകരുടെയും നിർണായക നീക്കം. വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർബന്ധമായും മുസ്ലിം ലീഗ് തന്നെ ഏറ്റെടുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ് ഈ വകുപ്പ് ഭരിക്കണമെന്നാണ് 79 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. കൃത്യമായ കണക്കുകൾ ഉദ്ധരിച്ചാണ് മലബാറിന്റെ പിന്നാക്കാവസ്ഥ ഇവർ ചൂണ്ടിക്കാണിക്കുന്നത്.
- സംസ്ഥാനത്തെ ആകെ പോസ്റ്റ് ഗ്രാജ്വേറ്റ് (PG) സീറ്റുകളിൽ മലബാറിലുള്ളത് വെറും 23.9% മാത്രം.
- ബിരുദ (UG) കോഴ്സുകളിലെ സീറ്റുകളിൽ മലബാറിലുള്ളത് 28.1% മാത്രം.
എല്ലാ മണ്ഡലങ്ങളിലും ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ആരംഭിച്ചിട്ട് പോലും ഈ കുറവ് നികത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ വിവേചനം ഏറ്റവും രൂക്ഷമായത്. തെക്കൻ കേരളത്തിലെ കോളേജുകൾക്ക് തൊഴിൽ സാധ്യതയുള്ള ന്യൂജെൻ കോഴ്സുകൾ അനുവദിച്ചപ്പോൾ മലബാറിന് ലഭിച്ചത് കാലഹരണപ്പെട്ട കോഴ്സുകളാണെന്നും ഇവർ ആരോപിക്കുന്നു.
ഭാവിയിൽ വരാനിരിക്കുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ നയരൂപീകരണത്തിനും, കേരളത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ദീർഘവീക്ഷണമുള്ള ലീഗ് നേതൃത്വത്തിന് മാത്രമേ സാധിക്കൂ എന്നാണ് അധ്യാപകരുടെയും ഗവേഷകരുടെയും പക്ഷം. മുസ്ലിം ലീഗ് അല്ലാതെ മറ്റാരെങ്കിലും ഈ വകുപ്പ് കൈകാര്യം ചെയ്താൽ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം അട്ടിമറിക്കപ്പെടുമെന്നും, താക്കോൽ സ്ഥാനങ്ങളിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ വിദഗ്ധരെ അകറ്റാൻ ശ്രമം നടക്കുമെന്നും ഇവർ ആശങ്കപ്പെടുന്നു. വരും ദിവസങ്ങളിൽ വകുപ്പ് വിഭജന ചർച്ചകളിൽ ഈ സമ്മർദ്ദം ലീഗ് നേതൃത്വത്തിന് മേൽ നിർണായകമാകും.




