തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി പുതിയ മുഖ്യമന്ത്രി വി.ഡി സതീശൻ. യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരണ്ടി’ പ്രകാരം ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ആദ്യ മന്ത്രിസഭാ യോഗത്തിലെ മറ്റൊരു പ്രധാന തീരുമാനം.
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി സതീശന്റെ ആദ്യ വാർത്താ സമ്മേളനത്തിലാണ് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ പുറത്തുവന്നത്. താഴെത്തട്ടിൽ സേവനം ചെയ്യുന്ന ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയ വലിയൊരു വിഭാഗത്തിന് വലിയ വേതന വർദ്ധനവാണ് സർക്കാർ ആദ്യ ഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.
ആശാവർക്കർമാരുടെ ഹോണറേറിയം 12,000 രൂപയായി ഉയർത്തി. സാമ്പത്തിക നില മെച്ചപ്പെടുന്നതിനനുസരിച്ച് ഇത് ഇനിയും വർദ്ധിപ്പിക്കുമെന്നും, ആശാമാർക്ക് യുഡിഎഫ് നൽകിയ വാക്ക് പാലിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി ആയമാർ എന്നിവരുടെ വേതനത്തിലും 1000 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ജനക്ഷേമ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.




